Sunday, December 19, 2010

സൂര്യകദനം

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ പ്രണയമാണുള്ളില്‍  ജ്വലിപ്പൂ.
പൈദാഹം മുറ്റിയ പൈതല്‍-
ചിറകിലായ്-
പ്രാണനെ തേടുന്നതിപ്പോള്‍!

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കഥകളാണെന്‍ കൊച്ചുകൂട്ടില്‍.
കുഞ്ഞുകിളികളെ കാക്കുന്നയമ്മ-
വായാടി മരമെന്നും നിന്നെ ജപിപ്പൂ!

പറന്നുപോം ദിക്കിലെ സൂര്യാ!
പറയൂ-
കിളികളെ പോറ്റാത്ത  പക്ഷി-
കിളികളെ കാക്കാത്ത പക്ഷി-
വ്യഥകളായെത്തുന്നോ    നിന്നില്‍?

പറന്നുപോം ദിക്കിലെ സൂര്യാ!
നിന്റെ കണ്ണില്‍ ജ്വലിക്കുന്നയഗ്നി-
യൊരു കുഞ്ഞായി ജനിക്കുന്നുയെന്നില്‍!
എന്റെ മരമിനി വെട്ടുന്ന നാട്ടില്‍-
അവളൊരു കനല്‍ മഴയായി പെയ്യും!
എന്റെ കാടുകള്‍ കത്തുന്ന കാറ്റില്‍-
അവളൊരു ചുടല പറമ്പായി ജനിക്കും!

പറന്നുപോം ദിക്കിലെ സൂര്യാ!
എന്റെ നെഞ്ചിലായ് പിടയുന്നതോര്‍മ്മ,
കഴല്‍കത്തി കരിയുന്ന കുഞ്ഞും,
കരയാതെയൊരു വാക്കുരിയാടാതെ- 
നിശ്ചലം വെന്തു മരിക്കും മരവും,    
മാനം മറയ്ക്കാത്ത പെണ്ണായ്-
തെരുവില്‍ നിര്‍ദ്ദയം മരിക്കും മണ്ണും!

പറന്നുപോം ദിക്കിലെ സൂര്യാ!
ചൊല്ലൂ ചിറകില്ലാ പക്ഷിക്കു വേദം!
പറക്കാനെതാകാശം പിറക്കാനേതു മരം-
അതിലേതു കൂട്ടിലെന്‍ മരിക്കാത്ത-
കുഞ്ഞുകിളി?

പറന്നുപോം ദിക്കിലെ സൂര്യാ!
ഈ പറക്കലെന്നവസാന പിടച്ചില്‍,
നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
നിന്റെ താപം എന്റെ ചിതയുമാകുന്നു!

    

2 comments:

  1. manoharam. അവസാന വരികൾ പ്രത്യേകിച്ചും. ഒരു ഊറ്റത്തിൽ കുതിച്ചു കയറുന്നു വരികൾ.

    ReplyDelete
  2. പറന്നുപോം ദിക്കിലെ സൂര്യാ!
    ഈ പറക്കലെന്നവസാന പിടച്ചില്‍,
    നിന്‍ ശോഭയെന്‍ കണ്ണില്‍ തിമിരം,
    നിന്റെ താപം എന്റെ ചിതയുമാകുന

    നല്ല കവിത.

    ReplyDelete