Saturday, October 30, 2010

കറുത്തമഷിപേന

മഷി തീര്‍ന്നുപോയ-
കറുത്തമഷിപേന!
ഉപേഷിക്കാന്‍ തോന്നുന്നില്ല,
എഴുതിയെഴുതി-
കറുപ്പിനെ വല്ലാതെ സ്നേഹിച്ചിരിക്കുന്നു!
നീല മഷിപേന-
ടേബിളില്‍ ഇരുന്നു-
കണ്ണിറുക്കി കാണിക്കുന്നു,
കൊഞ്ഞനം കുത്തുന്നു,
അവള്‍ സുന്ദരിയാണ്, 
എന്റെ കറുത്ത പേന പോലെ തന്നെ!
പഴകുമ്പോള്‍-
സ്നേഹം നശിക്കുന്നുവെന്ന്-
പലരും പറയുന്നു!
പുതുമകളില്ലാതെ-
മധുവിധുവിനപ്പുറം നരകമാണെന്ന്.
ഒരുപക്ഷെ-
ഇത്രയും നാള്‍ നീലയില്‍ 
എഴുതിയിരുന്നേല്‍?
നീലയെക്കുറിച്ചാകുമീ കവിത!
പഴകുന്തോറും-
നന്നാവുന്നത് വീഞ്ഞ്!
കാത്തുവയ്പിന്റെ കാലങ്ങളിലെ-
കരുതല്‍-
അതിനു കൂട്ടുണ്ട്.
എനിക്കിഷ്ടമില്ലാത്തതിനെ-
ഉപേഷിക്കണം, എങ്കിലും-
ഞാന്‍ അതുമായി പഴകിയിരുന്നേല്‍....!
ഈ ചോദ്യങ്ങളിനി-
ഞാന്‍ ന്യൂറോസയന്സിനോട്  ചോദിക്കട്ടെ!

Friday, October 29, 2010

പച്ച കുത്ത് (Tattoo)

പച്ച വിരിയിട്ട-
മെത്തമേലവള്‍  വീണ്ടും-
പട്ടുറുമാല്മായെത്തി!
ചൊല്ലി തത്തമ്മേ പൂച്ച പൂച്ച!
അവളോ,
മയക്കിക്കിടത്തി-
കണ്ണിറുക്കി ചുണ്ടിറുക്കി-
പച്ചയാത്മാവില്‍,
ഹരിതവിപ്ലവം കുറിക്കുന്നവള്‍!
നീ വന്ന കാറ്റിനെ കാട്ടൂ-
കടം തീര്‍ക്കുവാനുണ്ട്!
ചോട്ടിലെ ചേറ്റില്‍-
നീയുമൂര്‍ന്നിറങ്ങൂ,
നമുക്കൊരു സ്നാനം-
തീര്‍ക്കുവാനുണ്ട്!
ആടിയുമുലഞ്ഞും-
ഒരു സ്വര്‍ണ്ണപാടം കൊയ്യുവാനുണ്ട്!
അവള്‍ ചൊല്ലി,
തത്തമ്മേ പൂച്ച പൂച്ച!
നീ‍,
എന്റെ ആത്മാവിലൊഴുകും-
രക്തവും വെട്ടവും!
മാറാവ്യാധിയില്‍  ‍ മരുന്നും,
കൊടും കാറ്റില്‍ തൂണും,
ഞാനെനിക്ക് നിറച്ചു-
വിളമ്പുന്നത്താഴത്തില്‍-
സ്നേഹം വിളമ്പും വിരുന്നുകാരിയും!
നിന്റെ ഓര്‍മ്മ-
പച്ചകുത്തി കിടക്കു-
മെക്കാലവുമീ മനുഷ്യന്റെ മാറില്‍!
നീ തൊട്ടതെല്ലാം പച്ചയാക്കും-
പച്ച പനംതത്ത!
തത്തമ്മേ പൂച്ച പൂച്ച!

Sunday, October 24, 2010

ഗതിയില്ലാത്തവര്‍ക്ക് ദൈവമുണ്ടോ?

അയല്‍പക്കത്ത്‌നിന്ന്, 
വായ്പ തന്ന-
മല്ലി, മുളക്, ഉപ്പ്, പഞ്ചസാര!


സര്‍ക്കാര്‍ വായ്പ പണം, 
പല്ലിളിച്ചു അച്ഛന്റെ-
ട്രങ്ക് പെട്ടിയില്‍!


ആദ്യം വലിയ-
ജേഴ്സി പശു!
അവള്‍ ദീനം വന്നു ചത്തു!
പിന്നെ പശുവൊന്നും വാഴുന്നില്ല!
പാലുകാപ്പിയില്ല-
പകരം കട്ടന്‍ കാപ്പി,
പാലുപാത്രവും സൈക്കിളും- 
ആക്രിക്കാരന്!
പലിശയും രൊക്കവും-
സമാസമം! 


നാണംകെട്ടു അയല്‍വീട്ടില്‍-
കൈനീട്ടുന്ന അമ്മ...!
ആപ്പീസറെ തൊഴുതു-
ദയവു യാചിക്കുന്ന അച്ഛന്‍...!
അവര്‍ അന്തിക്കെന്നെ-
ഊട്ടിയുറക്കി-
ആരോടോ പിറുപിറുക്കുന്നു!
'ഞങ്ങടെ മോനൊരിക്കലും 
ആര്‍ക്കും മുന്നില്‍ കൈനീട്ടല്ലേ...' 

Saturday, October 23, 2010

കുഞ്ഞ്‌മുകിലുകള്‍

കുഞ്ഞായി കിളിര്‍ത്തതും,
കുരുവിയായ് പറന്നതും,
അരുവിയായ് അലഞ്ഞതും,
കാറ്റ് കൊണ്ടുപോയതും,
കുഞ്ഞ്‌മുകിലുകള്‍!

എന്റെ പിഞ്ഞാണത്തില്‍-
ഒരുരുള-
ചോറുണ്ട് വളരേണ്ടവര്!

ഒരു വീട്ടില്‍,
ഒരു വിളക്കിന്‍ വെളിച്ചത്തില്‍,
തോളുരുമ്മി
ഒരു സ്വര്‍ഗ്ഗം തീര്‍ക്കേണ്ടോര്‍!

അവര്‍ മഴമേഘമാകുന്നത്,
എന്റെ പിതൃത്വത്തിലൊരുമിക്കും-   
ഒരായിരം പുരുഷ ബീജങ്ങളില്‍!

മറുപടി വിലാസം-
പതിച്ച കത്തുകള്‍ പോലെ-
ഇനി പെയ്യും ഈമണ്ണില്‍ 
വര്‍ണ്ണ മഴയായി!

Friday, October 22, 2010

പ്രതിഫലം

കറവ വറ്റിയ തള്ളപശുവിനെ-
അറവുകാരന്‍-
കൊണ്ടുപോകുന്നു! 
കഴുത്തിലെ മണി അഴിച്ചുവച്ച്,
പുതിയ കയറിട്ടു ആഞ്ഞുവലിച്ചു,
ആദ്യം അല്പം ബലപ്രയോഗം, പിന്നെ-
അവള്‍ തല കുനിച്ചു നിസ്സഹായയായി!

റബര്‍ മരങ്ങള്‍-
ഒത്തിരി പാല് തരുന്നത്-
കടുംവെട്ടില്‍!
പിന്നെ ഒരുനാള്‍...
ലോറികള്‍ ആളുകള്‍...!

അമ്മാമ്മയെ- 
ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നു..
കാതിലെ മേക്കാമോതിരം ഊരിമാറ്റി,
പുതിയ ചട്ടയും മുണ്ടും പിന്നെ- 
വെള്ള പുടവ!
മുറ്റത്തു ആള്‍ക്കൂട്ടം,
കാറില്‍ വന്നിറങ്ങിയത്-
പള്ളീലച്ചന്‍,
അവര്‍ പാട്ടുപാടിയും, 
കരഞ്ഞും കണ്ണെത്താ ദൂരത്തിലേക്ക്!

മരിക്കാന്‍ പാടില്ലാത്തതായിരുന്നു
അവരുടെ പ്രണയം!
അവള്‍ അവനെ ഒരിക്കലും പ്രണയിച്ചിരുന്നില്ല!-
പ്രണയം പഠിക്കുകയായിരുന്നു!
റ്റാ റ്റാ പറഞ്ഞു വെളുക്കെ ചിരിച്ചു-
തിരിഞ്ഞു നോക്കാതെ....
അവള്‍ പറന്നകന്നു-
അറബികളുടെ നാട്ടിലേക്ക്-
പുതിയ കൂട്ടുകാരനുവേണ്ടി! 

 

Thursday, October 21, 2010

നാടകം

കൊടുംതണുപ്പ്-
അസ്ഥികളെ പൊതിഞ്ഞപ്പോള്‍-
കമ്പിളി കുപ്പായവും കയ്യുറയും അണിഞ്ഞു-
വേദ പഠന ശാലയില്‍..
ചാരമായ അഗ്നിയെ
ഊതി ഉണര്‍ത്തണം!
'പ്രോമാത്യുസ്' ദേവന്റെ മുന്നില്‍-
മെഴുതിരി കത്തിച്ചു...!
അവന്‍ കൊണ്ടുവന്ന അഗ്നി 
തണുത്തുറഞ്ഞു ഇല്ലാതായിരിക്കുന്നു!
മെഴുക്‌ ഒലിച്ചിറങ്ങി കണ്ണീരു പോലെ..
നാടകം ഒരിക്കല്‍ കൂടി വായിച്ചു-
ആദ്യ സംഭാഷണം,
'ഞാന്‍ പ്രോമത്യുസ്'.
നാടക വസ്ത്രമണിഞ്ഞു-
അരങ്ങത്തു എത്തുമ്പോള്‍,
ജറുസലേം സ്ത്രീകളുടെ അലമുറ!
'ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ 
അന്യായക്കാരുടെ കൈകളില്‍!'
...ഞാനവനെ അറിയും......
അടുത്ത 'ഡയലോഗില്‍' -
അവനെ അറിയില്ല എന്ന് പറയണമല്ലോ!
......അവര്‍ തീ കായുകയാണ്......
മുഖം മറച്ചു ശിരോവസ്ത്രമിട്ടു ഞാനും..
കരങ്ങള്‍ അഗ്നിയോടു സുഖം യാചിക്കുമ്പോള്‍...
നഗ്നനായ ഒരു യുവാവ്, 
മര്‍ദനമേറ്റ്  മുറിഞ്ഞവന്‍!
ഒരിക്കല്‍ അഗ്നിയെക്കുറിച്ച് എന്നോട് പറഞ്ഞവന്‍!
ഞാന്‍ ഒന്നും മിണ്ടാനാകാതെ...
പിറകില്‍ സംഭാഷണം ഓര്‍മ്മപ്പെടുത്തുന്ന
നാടകക്കാരന്‍,
'അവനെ അറിയില്ല എന്ന് പറയൂ!'

Monday, October 18, 2010

അമ്മിഞ്ഞ

ആരോ കളഞ്ഞിട്ടുപോയ-
'അനാഥമായ വാക്ക്'!
അമ്മിഞ്ഞയിലും അന്നത്തിലും-
അലിഞ്ഞ്‌,
മനുഷ്യാവതാരം കൊതിച്ച്‌-
ഗര്‍ഭപാത്രത്തില്‍!
അവളുടെ മടിശീലയില്‍-
മുറുക്കാന്‍ വെറ്റിലയ്ക്കും-
പുകലയ്ക്കുമൊപ്പം-
ഒരു നാരങ്ങാ മിട്ടായി!
പഴന്തുണി കെട്ടുകള്‍ക്കുള്ളില്‍-
പത്തു പൈസ തുട്ട്!
സ്വപ്‌നങ്ങള്‍ അട വയ്ക്കുന്നത്-
പുന്യാളച്ചന്റെ നേര്ച്ചപെട്ടിയില്‍!
പിന്നെ വിരിയുന്നതും കാത്ത്-
എല്ലാ ദിവസവും പള്ളിമണികള്കൊപ്പം!
ഓര്‍മ്മ പോകുന്നതും,
വാക്കുകള്‍ കൊഞ്ഞനം കുത്തുന്നതും,
കണ്ണില്‍ വെട്ടം കെടുന്നതും,
ആശകള്‍ വഴിമുട്ടി ഒന്നൊന്നായി-
പിരിഞ്ഞുപോകുന്നതും,
വഴിവിളക്കുകള്‍ അണയുന്നതും,
വഴിയമ്പലമില്ലാതാകുന്നതും,
മതിയാകാതെ-
മനുഷ്യാവതാരം കൊതിച്ച്‌,
ഇത്തിരി പ്രാണന്റെ കൊതിയില്‍,
വറുതിയില്‍- 
ചുവന്ന  അമ്മിഞ്ഞ പിഴിഞ്ഞ് 
കുഞ്ഞുചൊടിയില്‍- നുകരാന്‍ കൊടുക്കുകയാണവള്‍ ‍!

Friday, October 15, 2010

'റിയാലിറ്റി ഷോ'

തികട്ടി വരുന്ന 'റിയാലിറ്റി ഷോ'!
നമ്മള്‍ നൃത്തചുവടുകള്‍ പങ്കുവച്ചത്,
കാലത്തോട് പകവീട്ടല്‍ പോലെ-
നീ ഒരിക്കല്‍കൂടി ചിരിക്കാന്‍ ശ്രമിച്ചത്,
വിധിയെ വിസ്മരിക്കാന്‍-
നെറ്റിയിലെ സിന്ദൂരം മായിച്ചു,
വീണ്ടും കണ്ണെഴുതി വാലിട്ടു-
ചുവന്ന ചുംബനം ചൊടികള്‍ക്കേകിയത്  !
എല്ലാം തകര്‍ത്ത് -
അവര്‍ വിധിവാചകം ചൊല്ലിയപ്പോള്‍,
നീ നിര്‍വികാരയായി.......
ജീവിതം നിറം പിടിപ്പിക്കാനുള്ള 
ഇത്തിരി ആശ ആര് കണ്ടു?!
ചായം തേച്ച കുറെ 
ആട്ടക്കരെയാണ് അവര്‍ക്ക് വേണ്ടത്.
പത്തൊന്‍പതാം വയസ്സില്‍-
വിധവയാകുന്നത്
'റിയാലിറ്റി ഷോയില്‍' ഇല്ലല്ലോ! 
നിന്നോടിപ്പോള്‍ തോന്നുന്ന പ്രണയം-
വിധിയെ  വെല്ലുവിളിക്കുന്ന-
ഒരു ആണിന്റെ-
ചങ്കുറപ്പോ......?, 
ഉടലിന്റെ  ദാഹമോ.........? 
എന്റെ സങ്കടം നീ തീര്‍ത്തുതന്നത്......
'എന്റെ കുഞ്ഞില്‍-
എല്ലാ  പ്രണയവും നൃത്തവും-
എപ്പോഴോ ഞാന്‍  ഒളിപ്പിച്ചു വച്ചു കഴിഞ്ഞു...!'
എന്ന വേദനിപ്പിക്കുന്ന   കുസൃതി ചിരിയില്‍!   

കവിത മരിക്കുന്നത്

ഇലകള്‍ ശബ്ദിക്കാത്ത കാട്,
സൂര്യനുദിക്കാത്ത ഭൂമി,
ഒരു കിഴക്കന്‍ കാറ്റും കരുണ കാണിക്കുന്നില്ല,
കാട്ടിലെ പൂച്ചികള്‍ ഭയന്ന് മിണ്ടാതിരിക്കുന്നു,
പക്ഷികള്‍ പറക്കാനാകാതെ- 
തളര്‍ന്നു മാനം നോക്കി ഇരിക്കുന്നു! 
പകലും രാത്രിയും പകുത്തു
 പങ്കു വയ്ക്കുന്നത് 'ശൂന്യത'?!   
ആരും ആരോടും മിണ്ടാത്ത ലോകം,
കരയാനും ചിരിക്കാനും ആരുമില്ലാത്തവന്‍!
മനസിനെ വഞ്ചിക്കാന്‍,
ടെലിവിഷനും , ഇന്റര്‍നെറ്റും, ഫോണും,
സെക്സും, ബുക്കുമില്ലാതെ........
കണ്ട സ്വപ്‌നങ്ങള്‍ പലതവണ,
ആവര്‍ത്തന വിരസത...! പേക്കിനാവുകള്‍!
വിഷാദം...! മരണ കറുപ്പ് ഒലിച്ചിറങ്ങുന്ന
'കാന്‍വാസ്'!
അവള്‍ മറന്നിട്ടു പോയ കവിത.

Wednesday, October 6, 2010

ഉറക്കം

എന്റെ ഉറക്കം......
നിദ്രയില്‍ ശാന്തമാകാത്ത കടല്‍!,
കാത്തിരിപ്പില്‍ വിശപ്പറിയാത്ത-
പ്രണയം. 

സ്വപ്‌നങ്ങള്‍.......
കൂടുകൂട്ടി മുട്ടയിടുന്നു!
അടയിരിക്കുന്ന പക്ഷി-
കാലദൈര്‍ഘ്യം അറിയുന്നില്ല,
അവള്‍ക്കു നേരം പുലരുമ്പോള്‍-
കാല്‍ച്ചുവട്ടില്‍ പുതുമോഹങ്ങള്‍!
ഇതുവരെ ഉറങ്ങാത്ത ഉറക്കം 
ഇനി അവള്‍ വേണ്ടെന്നു വയ്ക്കും!

കുഞ്ഞ്‌ തിരിഞ്ഞു കിടന്നു 
എന്നെ വരിഞ്ഞു മുറുകുമ്പോള്‍-
കുഞ്ഞ്‌ ഉറങ്ങിയെന്ന വ്യാമോഹം
എന്നെ ഉണര്‍ത്തുന്നു!
ഉറക്കമില്ലാത്ത ഒറ്റയാകലുകളില്‍,
ഒറ്റയാകാന്‍വയ്യാത്ത ഞാന്‍ 
ഉറക്കം നടിക്കുന്നു. 

മരങ്ങളൊന്നും രാത്രിയായാലും ഉറങ്ങാത്തത്-
അവരെന്നും സ്വപ്നത്തിലാണ്-
ഒരു കാടും കത്തല്ലെ എന്ന പ്രാര്‍ഥനയിലും! 
ഞാന്‍ മരത്തെ അറിയുന്നത്-
എന്നെ വരിഞ്ഞു മുറുകുന്ന കുഞ്ഞ്‌-
ഒന്നല്ല ഒരു ഭൂമി നിറയെ എന്നറിയുമ്പോള്‍!

Saturday, October 2, 2010

സ്വര്‍ഗ്ഗവാതില്‍ പക്ഷി

കൊച്ചു മാലാഖേ!
സ്വര്‍ഗ്ഗവാതില്‍  തുറക്കുന്ന പക്ഷി!
നീ പറന്നെത്തിയെന്‍  നനഞ്ഞേ നശിക്കും- 
കിനാവിന്‍  കൊച്ചു പഞ്ചരം പതുക്കെ തുറക്കൂ.....!
തുറന്നിട്ട വാതിലിന്‍‍ കൈവഴികളില്‍,
മഴയില്‍ കുതിര്‍ന്നോരോ ജലകണവും-
ഒരായിരം ശിശുജന്മം പേറി,
അമൃതും മരുന്നുമായി-
ഒരായിരം കൈകള്‍ കണ്ട്‌,
വിറയാര്‍ന്ന മനമുരുകിയൊപ്പിട്ട-
നൂറു ജീവന്റെ ശേഷിക്കും കവിതകള്‍-
ചേര്‍ത്തു മാറണച്ചു നിന്റെ പെയ്ത്തിനായ്,
മഴമേഘങ്ങളെ പ്രാര്‍ത്ഥിച്ചു,
മെഴുതിരികളും ചുറ്റംബലങ്ങളും ജപിച്ചു,
കെട്ടുപോം  മിഴിചെരാതിന്‍ ഇത്തിരി -
വെട്ടവും, 
ഒലിച്ചിറങ്ങി തീര്‍ന്നുപോം  സൂര്യബാഷ്പങ്ങളും-
കൂട്ടിവച്ച്,
ഒരു തീ കാഞ്ഞ്, അത്മാവിന്നെതോ-
പഴയ പ്രണയം  കൊടുത്ത്,
നിന്റെ വരവിനായ്‌ കാത്തിരിപ്പൂ!


ഇനി 
മടിക്കാതെ പെയ്തിറങ്ങുക,
ഇവിടെ ആരോ മറന്നിട്ട- 
പഴന്തുണി പൈതങ്ങളെ ഉള്ളൂ -
വാവിട്ടുകരയുവാന്‍!  
ഇവര്‍ക്കിനി നീയേ തുണ!
അമ്മയാകുക, മുല ചുരത്തുക!
അന്നവും വിത്തവും വിളമ്പുക.
നീ സ്വര്‍ഗ്ഗ കാഴ്ചകള്‍ കാണാതെ-
കണ്ണ് പൊത്തല്ലേ!,
തീരാ തിമിരമാകല്ലേ.
കുഞ്ഞ്‌ കണ്‍കളില്‍
ഉറഞ്ഞു കൂടുന്നതിപ്പോള്‍-
കണ്ണുനീരോ നിന്റെ കാരുന്ന്യമോ!


എന്നെ മറന്നേക്കുക! പ്രിയ മാലാഖേ!
നിന്റെ പ്രണയവും പാട്ടും താരാട്ടും,
ചിറകടിച്ചുയരുന്ന  കാറ്റും സുഗന്ധവും,
കേട്ട് നമ്മുടെ കുഞ്ഞുമാലാഖമാര്‍ 
ഉറങ്ങട്ടെ!