Monday, December 27, 2010

പട്ടിണി പാവ

മണ്ണ് പൊത്തിയ മുറിയില്‍-
മൂലയില്‍ മാറാല കൂടുന്നത്-
മകനെ...നിന്റെ മുഖമല്ലേ!


മറന്നുപോയ്‌ പക്ഷി പാടുവാനെന്നു-
നിന്റെ മുറ്റത്തു വന്നു ചൊല്ലിയോ? 


മിഴികളില്‍ കിനിയുന്ന-
ഇത്തിരി-
പീളയടര്‍ത്തി ഞാന്‍ നോക്കട്ടെ!


നിന്റെ ഉദരമാകുന്ന-
ശ്രീകോവിലില്‍ വേദന ചലം വന്നു വിങ്ങിയോ?
നിന്‍ നെഞ്ചകത്തില്‍-
കുഴിഞ്ഞേ കിടക്കും കൊതിതീരാ-
ഉണ്ണിസ്വപ്നങ്ങളോ?
നിന്റെ വിങ്ങലിന്‍ തീയില്‍-
വിറകായടുക്കും-
ജലം വറ്റിയ കാലുകള്‍!
നിന്റെ വേച്ചുപോം കൈകളില്‍-
വികാരമില്ലാ-
തൊരിത്തിരി  പൊടിമണ്ണ് മാത്രം!


നിന്റെ കണ്ണില്‍ കണ്ണീരില്ലാ!
ഒരു ചന്ദ്രനും സൂര്യനും മിന്നുന്നില്ലാ...!


പൊറുക്കുമോയെന്നെ-?
പട്ടിണിക്കോലത്തെ -
പകര്‍ത്താന്‍ വന്നവന്‍ ഞാന്‍!
എന്റെ-
നെഞ്ചിലെ കല്ല്,
ക്യാമറക്കണ്ണ്‍ നിന്‍-
വേദനയൊപ്പില്ലോരിക്കലും !


ഇന്ന് ഞാന്‍ നിലവിളിക്കട്ടെ-
യെന്‍  പാദുകങ്ങള്‍ അഴിച്ചുവക്കട്ടെ!
നിന്റെയരികിലായിരുന്നൊരു-
താരാട്ട് പാടുവാനില്ലാത്തോര-
ച്ചനായ് എരിഞ്ഞുതീരട്ടെ!   


മൂലയില്‍ മാറാലയില്‍,
ഈ മണ്ണ് ഭാരതം!
വിശപ്പടങ്ങാ പൈതല്‍ ജ്വരത്തില്‍-
പിടഞ്ഞേ മരിക്കാതിരിക്കുമോ?


 

1 comment:

  1. nalloru kavitha.
    pattuNiyum vedanayum oppatha camera kannukalaanu namude hrudayathinum..

    ReplyDelete